. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, April 18, 2013

നരനിലേക്ക് വെറുമൊരു നാരി ദൂരം.

സ്ത്രീ സംബന്ധ വിഷയങ്ങളിലെ സമകാലിക സംഭവങ്ങളുടെ നിറമുള്ളതും, ഇല്ലാത്തതുമായ അനവധി വാര്‍ത്തകളുടെ വെളിച്ചത്തില്‍ ധാരാളം കഥകളും ലേഖനങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  ഇപ്പോഴും അത്തരം നിറം പിടിപ്പിച്ച കഥകള്‍ മേമ്പൊടി ചേര്‍ത്ത സെന്‍സേഷണല്‍ ലേഖനങ്ങള്‍ നമ്മുടെ വായനയ്ക്ക് ഹരം പകര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്ത്രീപക്ഷ വാദികളുടെ ശക്തമായ പ്രതിഷേധാഗ്നിയില്‍ എരിഞ്ഞടങ്ങിയ നിരവധി നിരപരാധികളും നമ്മുക്കിടയില്‍ ഉണ്ടന്നതും സത്യമാണ്. പ്രതിപക്ഷത്ത് സ്ത്രീ വരുമ്പോള്‍ മറുപക്ഷം പുരുഷന്‍ എന്ന മാനുഷിക വിധി നിര്‍ണയം വരുന്നതിന് അപ്പുറം ഇന്ന് കോടതികളും നിയമ നിര്‍മ്മാണവും വരെ സ്ത്രീക്ക് അനുകൂലമായി മാത്രം എഴുതി ചേര്‍ത്ത് വച്ചിരിക്കുന്നു. ഏതൊരു സ്ത്രീയുടെയും ചൂണ്ടുവിരലില്‍ ചൂളി വീഴുന്ന ഒരു അപഹാസ്യ കഥാപാത്രമായി പുരുഷന്‍ ചുരുങ്ങുന്ന കാലം അതിവിദൂരമല്ല. സൌമ്യ മുതല്‍ ഡല്‍ഹി പെണ്‍കുട്ടി വരെയുള്ള അതിനീച കൃത്യങ്ങളെ ന്യായീകരിക്കുകയാണ് എന്ന് പ്രിയവായനക്കാര്‍ കരുതരുത്. അത്തരം ഹീനതകളെ അപലപിക്കുന്നത്തിനൊപ്പം അവയെ പ്രതിരോധിക്കാന്‍ എന്ന നിലയില്‍ നിര്‍മ്മിച്ചെടുത്ത പ്രത്യേക നിയമ വ്യവസ്ഥയെ പുരുഷനൊപ്പമോ അല്ലെങ്കില്‍ അവരെക്കാള്‍ ഒരുപിടി മുന്നിലോ അല്ലെങ്കില്‍ അല്‍പ്പം മാത്രം പിന്നിലോ മാത്രം കുറ്റകൃത്യ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സ്ത്രീ സമൂഹം എത്രമാത്രം ദുര്‍വിനിയോഗം ചെയ്യും എന്നത് കാലം തീര്‍ച്ചയായും തെളിയിക്കും. 

മുകളിലത്തെ വരികള്‍ ഒരു ആമുഖം എന്ന നിലയില്‍ പറഞ്ഞു വച്ചു എന്നു മാത്രം. എന്‍റെ ലേഖനം ഇതുമായി ഏതാണ്ട് ബന്ധപ്പെട്ടതാണ് എങ്കിലും തികച്ചും വ്യത്യസ്തമായ ഒരുവിഷയത്തിലൂടെ അതിനെ ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അടുത്തിടെ എനിക്കുണ്ടായ ഒരു അനുഭവം ഒപ്പം എന്‍റെ കളികൂട്ടുകാര്‍ ഉള്‍പ്പെടെയുള്ള സുഹൃത്ത് സമൂഹത്തിനാല്‍ വിവരിക്കപ്പെട്ടിട്ടുള്ള ചില അനുഭവങ്ങള്‍ ഈ വിഷയത്തിന് ഉപോല്‍ബലകമായി അവതരിപ്പിക്കാനും ആഗ്രഹിക്കുന്നു. 

നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഒരാള്‍ ഹാക്ക് ചെയ്തതും എന്‍റെ അറിവില്ലാതെ പലരെയും എന്‍റെ ചങ്ങാതികൂട്ടത്തില്‍ എത്തിപ്പെട്ടതും. ഹാക്കര്‍ ചേര്‍ത്ത ചെങ്ങാതിമാര്‍ക്ക് ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. നമ്മള്‍ എല്ലാം "കുണ്ടന്‍" എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഹോമോസെക്സ് വിഭാഗത്തില്‍ പെടുന്ന നിരവധിപ്പേര്‍ എന്‍റെ കൂട്ടത്തില്‍ എത്തുകയും ഹാക്കര്‍ അവരുമായി എന്‍റെ പേരില്‍ ചാറ്റ് നടത്തുകയും ചെയ്തു. അങ്ങനെ നടത്തിയ ഒരു ചാറ്റിന്‍റെ ശകലങ്ങള്‍ വളരെ യാദ്രിശ്ചികമായി എന്‍റെ കണ്ണില്‍പെട്ടപ്പോള്‍ ആണ് ഞാന്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് കഴിയാവുന്ന എല്ലാ സെക്യൂരിറ്റിയും സ്വീകരിച്ച് അതില്‍ നിന്ന് വളരെ വേഗം വിമുക്തനാകുകയും ചെയ്തു. മുന്‍പ് വളരെയധികം എഴുതിയിരുന്ന ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്നെ അറിയുന്ന ഞാന്‍ അറിയാത്ത  നിരവധി പേര്‍ ഓണ്‍ലൈന്‍ രംഗത്ത് ഉണ്ട് എന്നതിനാല്‍ ഇങ്ങോട്ട് വരുന്ന ഏതു ചെങ്ങാത്തവും കണ്ണടച്ച് സ്വീകരിക്കുക എന്ന രീതി ആയിരുന്നു ഞാന്‍ അതുവരെ സ്വീകരിച്ച് പോന്നിരുന്നത്. അതിനാല്‍ തന്നെ ഹാക്കറാല്‍ ചേര്‍ക്കപ്പെട്ടവരെ കണ്ടെത്തുക അപ്രാപ്യമായ ഒന്നായി മാറുകയും ചെയ്തു. അത്തരക്കാരെ  പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ല എങ്കിലും പിന്നീട് എന്നോടുള്ള സമീപനത്തില്‍ നിന്നും അവരില്‍ നിന്ന് നിരവധി പേരെ കണ്ടെത്തുകയും പുറത്താക്കുകയും ചെയ്യുകയുണ്ടായി.

മാസങ്ങള്‍ക്ക് ശേഷം എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത് എന്‍റെ മെസ്സേജ് ബോക്സില്‍ വന്ന ഒരു "ഹായ്" ആണ്. അത്ര പരിചയമില്ലാത്ത വ്യക്തികളോട് ചാറ്റ് ചെയ്യുന്നതില്‍ നിന്ന് പരമാവധി അകലം പാലിക്കുന്ന ഞാന്‍ സ്വാഭാവികമായും ആ "ഹായ്"ക്കു നേരെയും അതെ സമീപനം തന്നെ കൈക്കൊള്ളുകയുണ്ടായി. എന്നാല്‍ എന്‍റെ ഉത്തരമില്ലായ്മയില്‍ നിരാശനാകാത്ത ആ വ്യക്തി  "ഹായ്" പല ദിവസങ്ങളിലും തുടരുകയുണ്ടായി. അങ്ങനെ നിരവധി ദിവസങ്ങള്‍ തുടര്‍ന്നപ്പോള്‍ ഒരു കൌതുകം എന്ന നിലയില്‍ എന്‍റെ ഭാഗത്ത് നിന്ന് തിരിച്ചും ഒരു "ഹായ്" ഉണ്ടായത് സന്തോഷസൂചകമായ ഒരു "സ്മൈലി" ഇട്ടാണ് മറുപുറം സ്വീകരിച്ചത്. അടുത്ത കമന്റ് "താങ്കളെ കാണാന്‍ അതീവ സുന്ദരന്‍ ആണ്" എന്നായിരുന്നു. പുകയടിപ്പിച്ച് ഉണക്കിയ റബര്‍ ഷീറ്റിനു തുല്യമായ നിറവും ഗുണവും മണവും ഉള്ള എന്‍റെ നേരെ അത്തരം ഒരു പ്രയോഗം വന്നപ്പോള്‍ ചില മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രതിപക്ഷത്തിന്‍റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ എനിക്ക് വളരെ വേഗം സാധിച്ചു. "നിങ്ങള്‍ ഒരു ഗേ ആണോ" എന്ന എന്‍റെ പൊടുന്നനവേ ഉള്ള ചോദ്യം ആഗതനെ ഒന്ന് അമ്പരപ്പിച്ചു എന്ന് പിന്നീടുണ്ടായ അല്‍പ്പ മൌനത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ അയാളുടെ മറുപടി അല്‍പ്പം വ്യത്യസ്ഥമായിരുന്നു. "ഞാന്‍ ഒരു ഗേ അല്ല, മറിച്ച് മള്‍ട്ടി സെക്ഷ്വല്‍" ആണ്. ആ മറുപടി എന്നിലെ അന്വേഷണകുതകിയെ തെല്ലൊന്നു ഉണര്‍ത്തി എന്ന് മാത്രമല്ല അന്നേ ദിവസം അയാളോട് അത്തരം വിഷയളിലേക്ക് ചോദ്യങ്ങളെ കൊണ്ടുപോകാതെ ഒരു നല്ല സുഹൃത്തായി കൂടെ കൂട്ടാനുള്ള സംഭാഷണങ്ങളിലെക്ക് തിരിച്ച് കൊണ്ട് പോകുകയും ഞാന്‍ അതില്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു.

പിന്നീട് പലപ്പോഴും അയാള്‍ എന്നിലെ മറ്റൊരു മുഖത്തിനു വേണ്ടി തിരഞ്ഞു എങ്കിലും ഞാന്‍ മനപ്പൂര്‍വ്വമായി മറ്റു സൗഹാര്‍ദ്ദ സംഭാഷണങ്ങളിലെക്ക് ചര്‍ച്ചയെ തിരിച്ച് വിട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ഒരിക്കല്‍ സഹികെട്ട അയാള്‍ എന്നോട് പറഞ്ഞു "ഭായി എനിക്ക് ഇത്തരം സംഭാഷണങ്ങളില്‍ ഒന്നും ഒരു താല്‍പ്പര്യവും ഇല്ല, നിങ്ങള്‍ വിഷയത്തിലേക്ക് വരുന്നു എങ്കില്‍ നമ്മുക്ക് ഈ സൌഹൃദം തുടരാം, അല്ലെങ്കില്‍ ഇത് നമ്മുക്ക് ഇവിടെ അവസാനിപ്പിക്കാം". ഒരു പരിധിയില്‍ കൂടുതല്‍ ഒരുവനെ സഹിക്കാന്‍ ക്ഷമയില്ലാത്ത ഞാന്‍ എന്നിട്ടും പ്രകോപിതനായില്ല. കാരണം ഇതിനോടകം തന്നെ എന്‍റെ സുഹൃത്തായ ഒരു സൈക്കോളജിസ്റ്റിനോട് ഈ വിഷയം സംസാരിക്കുകയും അതിലെ മാനസിക വിഷയത്തെ കുറിച്ച് വിശദമായി പഠിക്കുകയും ചെയ്തിരുന്നു. അകാരണമായും, അനവസരത്തിലും, അപരിചതരോടും, അവനവന്‍റെ ജനുസ്സില്‍ പെടുന്നവരോട് അസ്വാഭാവികമായ ലൈംഗിക അടുപ്പം കാണിക്കുന്നതും മാനസികരോഗമാണ് എന്ന് ഡോക്ടര്‍ എന്നെ ധരിപ്പിച്ചിരുന്നു.  ഇത്തരം മാനസിക രോഗികളെ ഈ മാനസിക അവസ്ഥയിലേക്ക് എത്തിക്കാന്‍ ഉപോല്‍ബലകമായ സംഭവമോ, സംഭവങ്ങളോ ഉണ്ടാകും എന്നും  അദ്ദേഹം പറഞ്ഞിരുന്നു. അതിലേക്ക് ഒരു അന്വേഷണം ആയിരുന്നു എന്‍റെ ലക്ഷ്യവും. അതുകൊണ്ട് തന്നെ എന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു. " ഞാന്‍ എന്‍റെ വിഷയ താല്‍പ്പര്യം തീര്‍ച്ചയായും നിങ്ങളെ അറിയിക്കാം, പക്ഷെ അത് എന്‍റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നതിന് ശേഷം മാത്രം". എന്‍റെ മറുപടി അയാള്‍ക്ക് അത്ര രസകരമായി തോന്നിയില്ല എങ്കിലും ഇര തന്നിലേക്ക് കൂടുതല്‍ അടുക്കുന്നു എന്ന സ്വാഭാവിക തോന്നല്‍ ആവാം അയാളില്‍ നിന്ന് അത്തരം ഒരു മറുപടിക്ക് കാരണമായത്. " ചോദ്യം എല്ലാം കഴിഞ്ഞു മറ്റേ വര്‍ത്തമാനം പറയല്ല്... എന്താ അറിയേണ്ടേ ചോദിച്ചോളൂ".

"സുഹൃത്തെ അസ്വാഭാവികമായ ചില ആസക്തികള്‍ അല്ലെ നിങ്ങള്‍ കാണിക്കുന്നത്" എന്ന ചോദ്യത്തിന് ആദ്യം അയാളില്‍ നിന്ന് ഒരു പുശ്ചസ്വരം ആണ് പുറത്ത് വന്നത്. ഏതാനും നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം പിന്നീട് എന്നില്‍ നിന്നും ഒരു ചോദ്യത്തിനും കാത്ത് നില്‍ക്കാതെ അയാള്‍ എന്‍റെ മെസ്സേജ് സ്ക്രീനിലേക്ക് എഴുതി നിറച്ച അക്ഷരങ്ങള്‍ കൂട്ടി വായിച്ചപ്പോള്‍ നാം കാണുന്ന ലോകം ചിരിയുടെ, സഹതാപത്തിന്‍റെ, അനുകമ്പയുടെ മുഖാവരണത്തിനു പിന്നില്‍ എത്ര ക്രൂരവും ഭീകരവും ആണെന്ന് മനസ്സിലാക്കി തരുന്നതായിരുന്നു.

കേരളത്തിന്‍റെ തെക്ക് തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തില്‍ പെടുന്ന അതിസാധാരണ കുടുംബത്തിലെ ഒരംഗം. അമ്മയും കൂടപ്പിറപ്പായ ചേച്ചിയും ഉള്‍പ്പെടുന്ന ഒരു സാധാരണ നായര്‍ കുടുംബാംഗം. അച്ഛന്‍ നഷ്ടപ്പെട്ട അവന്‍റെ വീട്ടിലെ കഷ്ടപ്പാടിന്‍റെ വെളിച്ചത്തില്‍ ചിലപ്പോഴൊക്കെ തൊട്ടടുത്ത പട്ടണത്തില്‍ താമസിക്കുന്ന അമ്മയുടെ ഒരു വിദൂര ബന്ധുവിന്‍റെ വീട് സന്ദര്‍ശിക്കാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദര്‍ശന വേളയില്‍ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം കാണാനുള്ള താല്‍പ്പര്യം അവന്‍റെ കുഞ്ഞ് മനസ്സ് പ്രകടിപ്പിക്കുകയും നിര്‍ബന്ധം സഹിക്കാന്‍ ആവാതെ വന്നപ്പോള്‍ വീട്ടില്‍ തനിയെ ഇരിക്കുന്ന മൂത്ത പെണ്‍കുഞ്ഞിനെ ഓര്‍ത്ത് അവന്‍റെ അമ്മ അവനെ അവിടെ ഏല്‍പ്പിച്ച് വീട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. അന്ന് രാത്രി അവന്‍ ആദ്യമായി "ബലാല്‍സംഗം" ചെയ്യപ്പെട്ടു. അതും അവനോളം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്‍റെയും അവനെക്കാള്‍ പ്രായമുള്ള ഒരു ആണ്‍കുഞ്ഞിന്‍റെയും അമ്മയില്‍ നിന്ന്. അത് നിരവധി തവണ ആവര്‍ത്തിക്കപ്പെട്ടു. വിദ്യാഭ്യാസം ഉള്ളതും, ഉന്നതകുലജാതയും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നതുമായ ഒരു സ്ത്രീയില്‍ നിന്നാണ് അവന് അത് നേരിടേണ്ടി വന്നത് എന്ന്‍ മനസ്സിലാക്കുക. അവിടെയും തീര്‍ന്നില്ല അടുത്ത ഊഴം കോളേജ് പ്രൊഫസറും അതെ സ്ത്രീയുടെ ഭര്‍ത്താവുമായ  അവന്‍റെ  "മാമനില്‍" നിന്നായിരുന്നു. അങ്ങനെ അറിയാത്ത പ്രായത്തില്‍ സ്ഥിരമായി ആരും അറിയാതെ ഒരു സ്ത്രീയാലും പുരുഷനാലും മാറി മാറി അവന്‍ ഉപയോഗിക്കപ്പെട്ട് കൊണ്ടേയിരുന്നു, അത് ഇന്നും അനസ്യൂതം തുടരുന്നു. അന്നത്തെ നാലാം ക്ലാസ്കാരന് ഇന്ന് മുപ്പത്തി മൂന്നു വയസ്സ്. അങ്ങനെയെങ്കില്‍ ഇന്നും അവന്‍റെ സേവനം ഉപയോഗിക്കുന്ന വിരമിച്ച ശേഷം ഒരു സൌകാര്യ സ്ഥാപനത്തില്‍ പഠിപ്പിക്കുന്ന പ്രൊഫസറും അയാളുടെ ഭാര്യയേയും കുറിച്ച് ആലോചിക്കൂ. അവനോളം പ്രായമുള്ള അവരുടെ മകള്‍ ഇന്ന് ഭര്‍ത്താവിനോടൊപ്പം വിദേശത്ത് സുഖവാസം അനുഭവിക്കുമ്പോള്‍ ഒരു ലൈംഗിക തൊഴിലാളിയുടെ സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ട അവന്‍ ഇന്നും അവരുടെ വിശ്രമ ജീവിതത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം അറിയാതെ പങ്കാളിത്തം നല്‍കി പോരുന്നു. 

നാലില്‍ നിന്ന് അഞ്ചിലേക്ക് കുറച്ച് അകലെയുള്ള സ്കൂളില്‍ ആണ് അവന് പ്രവേശനം കിട്ടിയത്. അവിടെ അവനെ കാത്തിരുന്ന ദുരന്തം കല്യാണം കഴിക്കാത്ത പ്രധാന അദ്ധ്യാപികയുടെ രൂപത്തില്‍ ആയിരുന്നു. ഒപ്പം ഉച്ചക്കഞ്ഞി വയ്ക്കാന്‍ വന്ന വയസ്സ് മൂത്ത കാക്കയുടെ രൂപത്തിലും. കാക്ക ഇന്ന് ജീവനോടെ ഇല്ല, പക്ഷെ പ്രധാന അദ്ധ്യാപിക വിശ്രമ ജീവിതത്തിലും അവന്‍റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. പിന്നെ അവന് അതൊരു ഹരമായി മാറി, പ്രത്യേകിച്ചും പ്രായം ചെന്ന സ്ത്രീ പുരുഷന്മാരില്‍ ആയി അവന്‍റെ കണ്ണുകള്‍. തന്നെക്കാള്‍ പ്രായം കുറഞ്ഞവരോട് ഒരു അഭിവാന്ജയും അവനില്ല. അതിനു കാരണമായി അവന്‍ പറഞ്ഞത് പ്രായമുള്ളവരില്‍ നിന്ന് സെക്സും ഒപ്പം ഒരു കരുതലും ലഭിക്കും എന്നാണ്. പഠിക്കാന്‍ മിടുക്കനായ അവന്‍ ലൈംഗിക അടിമയായി അതിന്‍റെ മാനസിക പിരിമുറുക്കത്തില്‍ പത്തില്‍ പഠനം ഉപേക്ഷിച്ച് പ്രത്യേക ജോലിയോ, വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാതെ ഉഴലുന്നു. ബസ്സില്‍ കയറിയാല്‍ അവന്‍റെ ഉന്നം പ്രായമുള്ള സ്ത്രീകള്‍ ആണ്. പുരുഷന്മാരിലും കണ്ണുടക്കാറുണ്ട് എങ്കിലും അവരുടെ പ്രതികരണം ചിലപ്പോള്‍ കഠിനമായെക്കുമോ എന്ന ആശങ്ക അവനെ അത്തരം അവസരങ്ങളില്‍ പുരുഷന്മാരോട് അടുക്കാന്‍ പ്രേരിപ്പിക്കാരില്ല. 

അവന്‍റെ കഥകള്‍ വിശദമായി കേട്ടശേഷം അവനോടായി ഞാന്‍ പറഞ്ഞു. " അസാധാരണ ലൈംഗികതയില്‍ ഒട്ടും താല്‍പ്പര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. ഇങ്ങനെ ഒരാളെ പരിചയപ്പെട്ടപ്പോള്‍ അയാളുടെ കഥ അറിയണം എന്ന് ആഗ്രഹം ഉണ്ടായി അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം". വിവേകമാതിയായി അവന്‍ മറുപടി തന്നു. " അറിയാം ഭായി, നിങ്ങളുടെ സമീപനത്തില്‍ നിന്ന് തന്നെ അത് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു, ആരും എന്നോട് ഇത്തരം കഥകള്‍ ഒന്നും ചോദിക്കാറില്ല, ആഗ്രഹം ഉള്ളവര്‍ വഴങ്ങി തരും, അല്ലാത്തവര്‍ പുച്ചത്തോടെ ആട്ടി ഓടിക്കും, നിങ്ങള്‍ ചോദിച്ചപ്പോള്‍ എനിക്ക് ആകെ ഒരു സന്തോഷം" തുടര്‍ന്ന് ഇത് എഴുതാനുള്ള അനുവാദം ഞാന്‍ ചോദിക്കുകയുണ്ടായി. അവന്‍ അതിനു അനുവാദം തന്നപ്പോള്‍ ഒരു കാര്യം എന്നോട് ആവിശ്യപ്പെട്ടിരുന്നു." എന്‍റെ പേര്‍ എഴുതുന്നതില്‍ എനിക്ക് വിരിധമില്ല, പക്ഷെ ഞാന്‍ പറഞ്ഞ ആളുകളെ കുറിച്ച് അധികം ഒന്നും പരാമര്‍ശിക്കരുത്, അത് അവരുടെ ഭാവിക്ക് ദോഷമുണ്ടാക്കും". അസ്വാഭാവികമായ ഒരു മാനസിക വൈകല്യം ഉണ്ടന്ന് വ്യക്തമായി എനിക്ക് ബോദ്ധ്യമുള്ള അവനില്‍ നിന്ന് വന്ന വിവേകം പോലും വിദ്യാഭ്യാസമുള്ള, അച്ഛനെപ്പോലെ, അമ്മയെപോലെ, സ്നേഹം കൊടുക്കേണ്ട സ്വന്തം ബന്ധുക്കള്‍ക്കോ, അതിലേറെ പ്രസക്തമായ ഗുരു ശിഷ്യ ബന്ധം പുലര്‍ത്തേണ്ട ആ അദ്ധ്യാപികക്കോ തോന്നിയില്ലല്ലോ എന്നത് ചിന്തനീയം. അവന്‍ ഇന്നും എന്‍റെ ഫേസ്ബുക്ക് ചങ്ങാതിയാണ്. സുഹൃത്തെ ഇത് വായിക്കും എന്ന് എനിക്കറിയാം, ഇത് വായിച്ച് കഴിയുമ്പോള്‍ എങ്കിലും നിന്‍റെ മാനസികനിലയെ കുറിച്ച്  ഒരു ബോധം നിന്നില്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ഇത് ഒരു വ്യക്തിയുടെ മാത്രം അനുഭവമല്ല. എന്‍റെ അടുത്ത സുഹൃത്തുക്കളായ രണ്ട് പേര്‍ ഇതേ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഒരാള്‍ അയാളുടെ ഒന്‍പതാം വയസ്സ് മുതല്‍ തൊട്ടടുത്ത വീട്ടിലെ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയില്‍ നിന്ന്. അവള്‍ കല്യാണം കഴിച്ച് പോകുന്നിടം വരെ. മറ്റൊരാള്‍ വീട്ട് വേലക്കാരിയില്‍ നിന്ന്. ഇവരൊക്കെയും അവരുടെ ആ അനുഭവങ്ങള്‍ ആസക്തിയായി ഇന്നും കൊണ്ട് നടക്കുന്നു എന്നും വ്യക്തമായി അറിയുകയും ചെയ്യാം. അവരൊന്നും തന്നെയും സമൂഹത്തിനു ബാദ്ധ്യതയായി മാറിയിട്ടില്ല. കാരണം ഒരുപക്ഷെ അവരുടെ ഉന്നത വിദ്ധ്യാഭ്യാസം, കുടുംബ സ്ഥിതി, സമൂഹത്തില്‍ കിട്ടുന്ന മാന്യത ഇവയൊക്കെ ആവാം. ഒരുപക്ഷെ അവര്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആയിരുന്നില്ല എങ്കില്‍, അവരുടെ ആസക്തികള്‍ പ്രകടിപ്പിക്കാന്‍ അവര്‍ ഇന്ന് തിരഞ്ഞെടുക്കുന്ന ചില ഗോപ്യസൌകര്യങ്ങള്‍ കിട്ടുമായിരുന്നില്ല എങ്കില്‍ ഗോവിന്ദച്ചാമിമാര്‍ ഇന്ന് കാണുന്നതില്‍ എത്രയോ ഇരട്ടി സമൂഹത്തില്‍ കാണുമായിരുന്നു.

ഇവിടെ ആരാണ് യദാര്‍ത്ഥ പ്രതികള്‍. ഏതോ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു സാമൂഹിക പ്രവര്‍ത്തക പറയുന്നത് കേട്ടു " ആണ്‍കുട്ടികളെ സദാചാരം വീട്ടില്‍ നിന്ന് പഠിപ്പിക്കണം" എന്ന്. എന്‍റെ അനുഭവത്തില്‍ എത്ര താഴെക്കിടയില്‍ ജീവിക്കുന്ന കുടുംബവും അവരുടെ കുട്ടികളെ ലിംഗഭേദമന്യേ സമൂഹത്തില്‍ നന്നായി പെരുമാറണം എന്ന് തന്നെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത്. ഒരു മാതാപിതാക്കളും സ്വന്തം മകന്‍ ചെയ്യുന്ന സാമൂഹ്യ നിന്ദക്ക് കുടപിടിക്കില്ല. അപ്പോള്‍ പിന്നെ അവന് അത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള പ്രചോദനം എവിടെ നിന്ന് ലഭിക്കുന്നു. മേല്‍ വിവരിച്ച കാരണങ്ങള്‍ അതിലേക്ക് ഒരു ശക്തമായ സൂചന നല്‍കുന്നു. വേശ്യകള്‍ സമൂഹത്താല്‍ സ്രിഷ്ടിക്കപ്പെടുന്നതാണ് എന്ന് എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്. ഇത്തരം ക്രിമിനല്‍ വാസനകളും അതിന്‍റെ ഒരു മറുപുറം തന്നെയല്ലേ. പെണ്ണ് ഇരയാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചന്ദ്രഹാസം എടുക്കുന്നവര്‍ അതിന് അവനെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍ക്ക് താനും ഒരു ഭാഗമായിരുന്നു എന്ന് ചിന്തിക്കാനും അവയെ തിരുത്താനും തയ്യാറാവണം. സ്ത്രീ പീഡനം മാത്രമല്ല സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടത്. അതോനോട് അനുബന്ധമായി ഇത്തരം വിഷയങ്ങളും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടണം....  

Wednesday, April 17, 2013

ന്യൂ ജനറേഷന്‍ സിനിമ - പാചകവിധി





വേണ്ട സാധനങ്ങള്‍

ഹോളിവുഡ് തപ്പി അധികം ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന സിനിമകളുടെ പൊട്ടും പൊടിയും - അരക്കപ്പ്

പഴയ വാരിക തപ്പി ആരും വായിച്ചിട്ട് പോലും ഇല്ലാത്ത മിനിക്കഥ - കാല്‍ കപ്പ്.


നിക്കറിനടിയില്‍ ചുരുട്ടി മടക്കി വച്ച് പഴകിയ പഴയ തുണ്ട് കഥകള്‍ - മുക്കാല്‍ കപ്പ്


താടി വളര്‍ത്താത്ത ബുജി സംവിധായകന്‍ - ഒന്നോ, ഒരു മുറിയോ.


ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നടന്‍- ഒരു ടേബിള്‍ സ്പൂണ്‍

അംഗലാവണ്യം കാണിക്കാനും വേണമെങ്കില്‍ നാല് പച്ച തെറി പറയാനും കഴിയുന്ന യുവ നടി - അര ടേബിള്‍ സ്പൂണ്‍


മുതുക്ക് കയറിയതും എന്നാല്‍ ഞങ്ങള്‍ യുവാക്കളെക്കാള്‍ തെറിയില്‍ മോശം അല്ല എന്ന് തെളിയിക്കുന്നതുമായ പടു കിഴവന്മാര്‍ - ആവിശ്യത്തിന്.

പഴയകാല മനോഹര ഗാനങ്ങളെ പുതിയ കുപ്പിയില്‍ ഇട്ടു അപരാധിച്ചത് - നാലെണ്ണം.

പാചകം ചെയ്യുന്ന വിധം

 
ചട്ടി അടുപ്പത്ത് വച്ച് എണ്ണ ഒഴിക്കുക. പിന്നീട് ആദ്യമായി ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നായകനെ ഒരു ടേബിള്‍ സ്പൂണ്‍ ചട്ടിയില്‍ ഇട്ട് നന്നായി ഇളക്കുക. ഇപ്പോള്‍ ഇക്കിളി കുറവായി സോറി ഇളക്കല്‍ കഠിനമായി നിങ്ങള്‍ക്ക് തോന്നിയാല്‍ വഴുവഴുത്ത യുവനടിയെ ചട്ടിയിലെക്കിട്ടു നായകനുമായി നന്നായി ചേര്‍ത്തു ഇളക്കുക. ഇനി ഇതിലേക്ക് മുതുക്കന്‍സിനെ ചേര്‍ക്കാം. വെന്തു കഴിയുമ്പോള്‍ ചവറു പോലെ കിടക്കുമെങ്കിലും സംഭവം കിടിലം എന്ന് കാണിക്കാന്‍ മുതുക്കന്‍സ് അത്യാവശ്യം. ഇളക്കി ഒരു പരുവം ആകുമ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ഹോളി വുഡ് സിനിമകഥയില്‍ നിന്നും അരക്കപ്പും പഴയ വാരികയില്‍ നിന്നും കിട്ടിയ ആരാലും ശ്രദ്ധിക്കപ്പെടാത്ത മിനിക്കഥയില്‍ നിന്ന് കാല്‍ക്കപ്പും, നിക്കറിനടിയില്‍ ചുരുട്ടി വച്ച് നല്ല മണം മുറ്റിയ തുണ്ട് കഥയില്‍ നിന്ന് മുക്കാല്‍ കപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തുണ്ട് കഥയില്‍ മടക്കി വച്ചതിന്‍റെ മണം കൂടുതല്‍ ഉണ്ടന്ന് ഉറപ്പ് വരുത്തുക. കാരണം ഇതാണ് പിന്നീട് ആളുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന സുഗന്ധം പുറപ്പെടുവിപ്പിക്കാന്‍ പോകുന്നത്. ഇപ്പോള്‍ നിങ്ങളുടെ വിഭവം ഏതാണ്ട് പാകാമയിരികുന്നു. മേമ്പൊടിയായി പുതിയ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഗാന വീഞ്ഞ് തൂകി അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക. ഇനി ഡെക്കറേഷനുള്ള സമയം ആണ്. താടി വളര്‍ത്താത്ത ബുജി സംവിധായകനെ നടുക്ക് കുത്തി ഡക്കറേറ്റ് ചെയ്യാം.

സോറി. അടുപ്പ് കത്തിക്കുന്ന കാര്യം പറയാന്‍ മറന്നു. നിങ്ങളുടെ വിഭവം വെന്തില്ലല്ലോ എന്ന് പരിഭവം തോന്നണ്ട. അടുത്തുള്ള ഏതെങ്കിലും ചാനല്‍ അടുപ്പില്‍ വച്ച് എല്ലാം കൂടി ഒന്ന് കൂടി ഇളക്കി എടുത്താല്‍ നന്നായി വെന്തു കൊള്ളും. ചാനല്‍ അടുപ്പില്‍ വയ്ക്കുമ്പോള്‍ കിടിലന്‍ എന്നും ന്യൂ ജനറേഷന്‍ എന്നും ഉള്ള കടുകട്ടി മന്ത്രം കൂടെ കൂടെ ഉരുവിട്ട് കൊണ്ടേ ഇരിക്കണം. ഇത് നിങ്ങളുടെ വിഭവം മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാന്‍ സഹായകമാകും.

നിതാഖാത്ത് എന്ന കടമ്പ.



നിതാഖാത്ത് എന്താണ്, സൌദിയിലെ ഇന്നത്തെ പ്രശ്നം എന്താണ്, മലയാളികള്‍ക്ക്‌ കൂട്ടത്തോടെ ജോലി നഷ്ടപ്പെടുന്നു എന്നിങ്ങനെയുള്ള ആശങ്കകള്‍ക്ക് ഒരു സൗദി നിവാസി എന്ന നിലയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്ന് എനിക്ക് പറയാന്‍ കഴിഞ്ഞേക്കും.

നിലവില്‍ ഉണ്ടായിരുന്ന നിയമ പ്രകാരം കമ്പനികളുടെ കാറ്റഗറി അനുസരിച്ച് നിശ്ചിത ശതമാനം സൌദികളെ നിര്‍ബന്ധമായും ജോലിക്ക് വയ്ക്കണം.... എന്‍റെ ഫീല്‍ഡ്‌ നിര്‍മ്മാണ മേഖലയാണ് അവിടെ ആറു ശതമാനം ആണ് നിഷ്കര്‍ഷിക്കുന്ന സൗദി സാന്നിദ്ധ്യം. അതായത്‌ നൂറു പേര്‍ ജോലി ചെയ്യുന്നു എങ്കില്‍ ആറു സൌദികളെ വയ്ക്കണം. എന്നാല്‍ ട്രേഡിംഗ് മേഖലയില്‍ ഇത് മുപ്പത്‌ ശതമാനമാണ്. അങ്ങനെ മേഖലകളുടെ അടിസ്ഥാനത്തില്‍ ഈ നിയമത്തിനു ഏറ്റകുറച്ചിലുകള്‍ ഉണ്ട്. ഈ നിയമം കഴിഞ്ഞ രണ്ടു വര്‍ഷമായി നിലവിലുണ്ട്. അത് വലിയ കമ്പനികള്‍ക്ക് മാത്രമായിരുന്നു ബാധകം. എന്നാല്‍ പുതിയ നിയമം അനുസരിച്ച് പത്തില്‍ താഴെയുള്ള ചെറുകിട കച്ചവടക്കാര്‍ക്കും അത് ബാധകമാക്കി. അതായത്‌ ഒന്നോ രണ്ടോ പേര്‍ ജോലി ചെയ്യുന്ന സ്റ്റെഷനറി കടകള്‍, ചെറിയ ഹോട്ടലുകള്‍ ഇവ ആ പരിധിയില്‍ വരും. ഈ മേഖലയില്‍ ആണ് കൂടുതല്‍ മലയാളികളും ജോലി ചെയ്യുന്നത്. അവിടെ ഒന്നോ രണ്ടോ സൌദികളെ ജോലിക്ക് വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത വഹിക്കാന്‍ സാധാരണക്കാര്‍ക്ക്‌ കഴിയില്ല. ഒരു സൗദിക്ക് മിനിമം മൂവായിരം റിയാല്‍ (ഇന്നത്തെ നിരക്ക് അനുസരിച്ച് ഏതാണ്ട് നാല്‍പ്പത്തി അയ്യായിരം രൂപാ)ആണ് ശമ്പളമായി നല്‍കേണ്ടത്. ഒരു നോണ്‍ ടെക്ക്നിക്കല്‍ മലയാളിയെയോ, ബംഗാളിയെയോ ജോലിക്ക് വച്ചാല്‍ പതിനയ്യായിരം രൂപാ മതി എന്ന സ്ഥാനത്താണ് ഈ അധിക ചെലവ്. തന്നെയുമല്ല നിലവില്‍ അങ്ങനെ ഒരു ഒഴിവ് ഇല്ലാത്തിടത്ത്‌ ഒരു ആവിശ്യവും ഇല്ലാതെ ഒരാളെ ജോലിക്ക് വയ്ക്കുകയാണ് എന്ന അസൗകര്യവും അവിടെയുണ്ട്. സൌദികളെ സംബന്ധിച്ച് അവര്‍ പൊതുവേ മടിയന്മാര്‍ ആണ് എന്നത് മാത്രമല്ല, മലയാളിയെ ഒക്കെ ബോസ്സ് ആയി അംഗീകരിച്ച് ജോലി ചെയ്യാന്‍ പൊതുവേ ഈഗോ പേറുന്ന സൌദികള്‍ സന്മനസ്സ് കാണിക്കാറും ഇല്ല.

നിതാഖാത്ത് നിയമ പ്രകാരം കമ്പനികളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. എക്സലന്‍റ്, പച്ച, മഞ്ഞ പിന്നെ ചുവപ്പ് എന്നീ വിഭാഗങ്ങള്‍ ആണ് അവ.... എക്സലന്‍റ് വിഭാഗത്തില്‍ പെടുന്ന കമ്പനികള്‍ ആവിശ്യത്തില്‍ അധികം സൌദികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ആണ്. പച്ച വിഭാഗത്തില്‍ പെടുന്ന കമ്പനികളില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ശതമാനം സൌദികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ ആണ്. ഈ രണ്ടു വിഭാഗത്തില്‍ പെടുന്ന കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും നല്‍കുന്നു. അവര്‍ക്ക്‌ വിസ ഇഷ്ടം പോലെ ഇഷ്യൂ ചെയ്യുന്നു കൂടാതെ പല മേഖലകളിലും സബ്സിഡി, ജോലിക്ക് വയ്ക്കുന്ന സൌദികളുടെ ശമ്പളത്തിന്‍റെ പകുതി സര്‍ക്കാര്‍ നല്‍കുന്നു എന്നിങ്ങനെ പലവിധ ആനുകൂല്യങ്ങള്‍ കാറ്റഗറി അനുസരിച്ച് നല്‍കുന്നുണ്ട്... മഞ്ഞ വിഭാഗത്തില്‍ സൌദികള്‍ ജോലി ചെയ്യുന്നുണ്ടാവാം എന്നാല്‍ നിഷ്കര്‍ഷിച്ച ശതമാനം ഉണ്ടാവില്ല. ചുവപ്പ് വിഭാഗത്തില്‍ പെടുന്ന കമ്പനികളില്‍ തീരെ സൌദികള്‍ ഉണ്ടാവില്ല. ഇവര്‍ക്ക്‌ യാതൊരു വിധ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ചെയ്യുകയില്ല, ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ല. അതായത്‌ ഈ രണ്ടു വിഭാഗത്തില്‍ പെടുന്ന കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ മന്ദീഭവിച്ച് ഇത്തരം കമ്പനികള്‍ നാളെ ഇല്ലാതാവും. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക്‌ നിശ്ചിത ശതമാനം സൌദികളെ ജോലിക്ക് വച്ച് ഇതു സമയത്ത്‌ വേണമെങ്കിലും എക്സലന്‍റ്, പച്ച വിഭാഗത്തിലേക്ക്‌ പ്രവേശിക്കാം. ഈ വിഭാഗങ്ങളില്‍ പെടുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഭാവി കമ്പനി മേധാവികളുടെ തീരുമാനം അനുസരിച്ചിരിക്കും. അവര്‍ തങ്ങളുടെ കമ്പനികള്‍ നിലനില്‍ക്കണം എന്ന ആഗ്രഹത്തില്‍ ആവശ്യമായ സൌദികളെ ഉള്‍പ്പെടുത്തി കമ്പനിയെ പച്ച, എക്സലന്‍റ് വിഭാഗത്തിലേക്ക്‌ മാറ്റുവാന്‍ ശുഷ്കാന്തി കാട്ടിയില്ലെങ്കില്‍ ക്രമേണ കമ്പനി കാലമൃത്യു വരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്ട്ടപ്പെടുകയും ചെയ്യും. പക്ഷെ അതും ഒറ്റയടിക്ക്‌ സംഭവിക്കുന്ന ഒന്നല്ല. തൊഴിലാളികളുടെ വിസ കാലാവധി തീരുന്ന മുറയ്ക്ക് അവര്‍ക്ക്‌ രാജ്യം വിട്ട് പോകേണ്ടി വരും. ഇനി ഈ വിഭാഗം കമ്പനികളില്‍ ജോലി ചെയുന്ന, രാജ്യത്ത്‌ തുടരാന്‍ താല്‍പ്പര്യമുള്ള തൊഴിലാളികള്‍ക്ക്‌ ചില ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. മഞ്ഞ, ചുവപ്പ് വിഭാഗങ്ങളില്‍ പെടുന്ന കമ്പനികളില്‍ നിന്ന് ആ കമ്പനികളുടെ അനുവാദമോ, സമ്മതപത്രമോ കൂടാതെ തൊഴിലാളിയുടെ സ്വന്തം ഇഷ്ടപ്രകാരം എക്സലന്‍റ്, പച്ച വിഭാഗത്തിലേക്ക്‌ തൊഴിലാളികള്‍ക്ക്‌ സ്വയമേവ മാറാവുന്നതാണ്. ഈ മാറ്റം സാധാരണ ഗതിയില്‍ കമ്പനിയുടെ/സ്പോണ്സറുടെ അനുവാദത്തോടെ മാത്രം നടക്കുന്ന ഒന്നായിരുന്നു, പക്ഷെ ഈ ആനുകൂല്യം തൊഴിലാളിക്ക് നല്‍കുന്നത് ചുവപ്പ്, മഞ്ഞ വിഭാഗത്തില്‍പെട്ട കമ്പനികള്‍ക്ക്‌ ഒരു മുന്നറിയിപ്പും, ശിക്ഷയും എന്ന നിലയില്‍ കൂടിയാണ്. ഇതാണ് നിതാഖാത്ത് എന്ന നിയമത്തില്‍ വരുന്ന നിഷ്കര്‍ഷകള്‍.

ഇനി പൊടുന്നനവേ മാധ്യമങ്ങളില്‍ കൊട്ടിഘോഷിക്കപ്പെട്ട "സൌദിയില്‍ നിന്നും വിദേശികള്‍ തൂത്തെറിയപ്പെടുന്നു" എന്ന വാര്‍ത്തയുടെ ഉറവിടത്തിലെക്ക് കടക്കാം. ഫ്രീ വിസ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്തയാണ് അതില്‍ പ്രധാനം. അങ്ങനെ ഫ്രീ വിസ നിര്‍ത്തലാക്കപ്പെട്ടാല്‍ അത് ബാധിക്കുന്നത് ഇന്ത്യക്കാരെയാണ് പ്രത്യേകിച്ച് മലയാളികളെ ആണെന്ന ഒരു വാര്‍ത്തയും അതിനോട് ചേര്‍ത്ത്‌ വരുകയുണ്ടായി. എന്താണ് ഈ ഫ്രീ വിസ. സത്യത്തില്‍ അങ്ങനെ ഒരു വിസ നിലവില്‍ ഇല്ല. ഫ്രീ വിസ എന്നത് വിസ കച്ചവടക്കാര്‍ ചാര്‍ത്തി കൊടുത്ത ഒരു പേര് മാത്രമാണ്. എവിടെയും എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള കുറുക്കു വഴികളില്‍ മുന്‍പില്‍ നമ്മള്‍ മലയാളികള്‍ ആണെന്ന് അറിയുമല്ലോ. ഫ്രീ വിസ മേഖലയിലും സംഭവിച്ചത്‌ അത് തന്നെയാണ്. സൌദികളെ വിസ കച്ചവടം എന്ന കുറുക്കു വഴി പഠിപ്പിച്ച് കൊടുത്തത്‌ മലയാളികള്‍ ആണെന്ന് നിസംശയം പറയാം. ആയിരം റിയാല്‍ സര്‍ക്കാരില്‍ അടച്ചാല്‍ ഒരു കമ്പനി രെജിസ്റ്റര്‍ ചെയ്യാം. പിന്നെ ആ കമ്പനിയുടെ പേരില്‍ വിസ ഇറങ്ങുകയായി. ഒരു വിസയ്ക്ക് അടയ്ക്കേണ്ടത് രണ്ടായിരം റിയാല്‍ ആണ്. ഇത്തരത്തില്‍ ഇറങ്ങുന്ന വിസകള്‍ മലയാളി വിസകച്ചവടക്കാരുടെ ഒത്താശയിലും ആശീര്‍വാദത്തോടെയും ആണ് എന്നതാണ് പരമ പ്രധാനം. വിസ എടുക്കുന്ന കമ്പനികള്‍ക്ക്‌/സൗദിക്ക് അയാള്‍ ബാങ്കില്‍ അടച്ച പൈസക്ക്‌ പുറമേ ഒരു രണ്ടായിരം കൂടി അധികമായി നല്‍കി ഈ വിസകള്‍ ഇവര്‍ സ്വന്തമാക്കുന്നു. പിന്നെ ഇരകളെ തപ്പി ഇറങ്ങുകയായി. നാലായിരം റിയാല്‍ മാത്രം ചിലവാക്കിയ ഈ വിസകള്‍ ഒരു ഗള്‍ഫ്‌ സ്വപ്നം കണ്ടിരിക്കുന്ന സാധാരണക്കാരനായ ആവിശ്യക്കാരന്‍റെ കൈകളില്‍ എത്തുന്നത് പതിനയ്യായിരം മുതല്‍ ഇരുപതിനായിരം റിയാല്‍ വരെ ഈടാക്കിയാണ്.. (നിലവിലെ റേറ്റ് അനുസരിച്ച് ഒരു റിയാല്‍ = 14.50 രൂപാ) അതിനു പുറമേ വിമാന ചാര്‍ജും കൂടാതെ ട്രാവല്‍ ഏജന്‍സികളുടെ കഴുത്തറുപ്പന്‍ നിലപാടുകളും കൂടിയാവുമ്പോള്‍ ഏതാണ്ട് മൂന്നു ലക്ഷത്തില്‍ പരം ഇന്ത്യന്‍ രൂപാ ചിലവാക്കി ഒരുവന്‍ ഇവിടെ ഇറങ്ങുമ്പോള്‍ അവനെ കാത്തിരിക്കുന്നത് അനിശ്ചിതത്വങ്ങള്‍ ഒരു കാണാക്കടല്‍ മാത്രമാണ്. ഇവിടെ അവന് പേര് പറയാന്‍ ഒരു കമ്പനി ഇല്ല, അവിടെ ജോലി ഇല്ല, താമസ സൌകര്യങ്ങള്‍ ഇല്ല, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല ഇക്കാമ, ലവി, സ്പോണ്സര്‍ഷിപ്പ് എന്നിങ്ങനെ വര്‍ഷാ വര്‍ഷം ഏതാണ്ട് പതിനായിരത്തോളം റിയാല്‍ കൂടുതല്‍ മുടക്കുകയും വേണം. വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്കൊപ്പം ഇത്തരം വലിയ ബാദ്ധ്യത കൂടി പേറേണ്ടി വരുന്ന അവന്‍ ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിക്ക് കയറേണ്ട ഗതികേടില്‍ എത്തിച്ചേരുന്നു. സൌദിയില്‍ വിദേശികള്‍ വന്നിറങ്ങിയ കാലം മുതല്‍ ഉണ്ടായ നിയമം ആണ് സ്വന്തം സ്പോണ്സര്‍ അല്ലെങ്കില്‍ അയാള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അല്ലാതെ മറ്റൊരിടത്ത് ജോലി ചെയ്യാന്‍ പാടില്ല എന്നുള്ളത്. ഞാന്‍ മേല്‍ പറഞ്ഞ നിര്‍ഭാഗ്യവാന്മാര്‍ അത്തരത്തില്‍ ജോലി ചെയ്യുന്നവരാണ് താനും. സൌദിയില്‍ എത്തുന്ന ഏതാണ്ട് അന്‍പത് ശതമാനം ആളുകളും ഇത്തരം "ഫ്രീ" വിസകളില്‍ എത്തിപ്പെടുന്നവരാണ്. ഇപ്പോള്‍ സൗദി സര്‍ക്കാര്‍ മുന്‍പുണ്ടായിരുന്ന "ജോലി സ്വന്തം സ്പോണ്സര്‍ക്കൊപ്പം" എന്ന നിയമം കര്‍ക്കശമാക്കിയിരിക്കുന്നു എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് തുടക്കം.

മുകളില്‍ ഫ്രീ വിസകളില്‍ ഇവിടെ എത്തുന്ന നിര്‍ഭാഗ്യവന്മാരെ കുറിച്ച് പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു നിയമം ഉണ്ട് എന്നറിഞ്ഞിട്ടും മറ്റുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്തുകൊണ്ട് ഫ്രീ വിസക്കാരെ നിയമിച്ച് വ്യാപാര സ്ഥാപനങ്ങളും മറ്റ് വന്‍കിട ബിസിനെസ്സ്‌ നടത്തുന്ന വമ്പന്മാരും ഉണ്ടാന്നതും ഓര്‍ക്കുക. ഈ സ്ഥാപനങ്ങള്‍ നടത്തുന്ന ആള്‍ ഒരുപക്ഷെ ഒരു കമ്പനി വിസയില്‍ വന്ന് ആ കമ്പനിയുടെ ഒരു നല്ല പോസ്റ്റില്‍ ജോലി ചെയ്യുന്നവന്‍ ആയിരിക്കാം. അയാള്‍ പുറത്തുള്ള ഒരു സൌദിയെ കണ്ടെത്തി ആ സൌദിയുടെ പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നു. പിന്നെ തന്‍റെ വിശ്വസ്ഥരായ ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ഫ്രീ വിസയില്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്ന് സ്ഥാപനത്തില്‍ നിര്‍ത്തുന്നു. ഇവിടെ കാശ് മുടക്കിയിരിക്കുന്നത് ഒരാള്‍, സ്ഥാപനം വേറെ ഒരാളുടെ പേരില്‍, നില്‍ക്കുന്ന സ്റ്റാഫ്‌ പലരുടെ പേരില്‍ ഉള്ളത്‌. അതായത്‌ അടിമുടി അനധിക്രിതം. മിക്ക സ്ഥാപനങ്ങളിലും ഫ്രീ വിസക്കാര്‍ ധാരാളം. അങ്ങനെ നിയമം അനുശാസിക്കുന്ന തരത്തില്‍ അല്ലാത്തവ നിയമത്തിന്‍റെ പരിധിയില്‍ വരുത്തുവാനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സൗദി എന്ന രാജ്യത്തിന്‍റെ തികച്ചും ആഭ്യന്തര കാര്യം. അതില്‍ നിയമപരം അല്ലാത്ത ഒന്നും അവര്‍ ചെയ്യുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ നാം വിലപിച്ചിട്ടോ, നമ്മുടെ ഉന്നത സമിതി ഇവിടെ സന്ദര്‍ശിച്ചിട്ടോ എന്ത് കാര്യം. ഉന്നത സമിതി വന്ന് എന്താണ് അപേക്ഷിക്കാന്‍ പോകുന്നത്. നിയമ ലംഘനം നടത്താന്‍ ഞങ്ങളെ അനുവദിക്കണമെന്നോ? 

ഒരുകാര്യം സ്പഷ്ടമാണ്. നിയമ ലംഘകര്‍ ആണെങ്കില്‍ കൂടി ഫ്രീ വിസക്കാരെ പരിപൂര്‍ണമായി സര്‍ക്കാര്‍ ഒഴിവാക്കിയാല്‍ രാജ്യം തന്നെ സ്തംഭിച്ച് പോകുന്ന അവസ്ഥയില്‍ എത്തിച്ചേരും. നിര്‍മ്മാണ മേഖലയില്‍, ചെറുകിട സ്ഥാപനങ്ങളില്‍, കയറ്റി ഇറക്ക് മേഖലയില്‍ ശുചീകരണ മേഖലയില്‍ ഒക്കെ തന്നെയും സ്വന്തം വിസയില്‍ ഉള്ളവരേക്കാള്‍ കൂടുതല്‍ ഫ്രീ വിസയില്‍ ഉള്ളവര്‍ ആണ് ജോലി എടുക്കുന്നത്. പൊടുന്നനവേ ഈ മേഖലകളില്‍ നിന്ന് ആളുകള്‍ നിഷ്കാസനം ചെയ്‌താല്‍ രാജ്യം സ്തംഭിക്കും അതിന്‍റെ സാമ്പത്തിക സ്ഥിതി താഴേക്ക്‌ പതിക്കും. ദീര്‍ഘ വീക്ഷണം ഉള്ള ഭരണാധികാരികള്‍ ചെയ്യേണ്ടത്‌ സ്വന്തം ജനതയെ ആദ്യം വിദ്യാഭ്യാസ പരമായ ഉന്നതികളില്‍ എത്തിക്കുക എന്നതാണ്. നിര്‍ഭാഗ്യം എന്ന് പറയട്ടെ കച്ചവടത്തിനും അധ്വാനത്തിനും പേരുകേട്ട സൗദി/അറബ് ജനതയുടെ പുതു തലമുറക്കാരില്‍ വിദ്യാഭ്യാസപരമായി ഉന്നതിയില്‍ ഉള്ളവര്‍ തുലോം കുറവാണ് തന്നെയുമല്ല പഴയ പ്രതാപത്തിന്‍റെ പൊട്ടക്കിണറ്റില്‍ കിടക്കുന്ന ജനത അധ്വാനം ഒരു മഹാപരധമായി കാണുകയും ചെയ്യുന്നു. നിതാഖാത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ ഭരണാധികാരികള്‍ തങ്ങളുടെ ഉരുക്കുമുഷ്ടി സ്വകാര്യ സ്ഥാപനങ്ങളുടെ മുകളില്‍ പ്രയോഗിക്കാതെ സ്വന്തം ജനതയെ അധ്വാനത്തിന്‍റെ വില എന്താണെന്ന് പഠിപ്പിക്കാനും അവരെ തങ്ങള്‍ നിയോഗിക്കപെട്ടിരിക്കുന്ന ജോലികളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഉള്ള മാനസിക തയ്യാറെടുപ്പ്‌ നല്‍കുകയുമാണ് ചെയ്യേണ്ടത്‌. ഇന്ന് നിതാഖാത്ത് നടപ്പാക്കിയ സ്ഥാപനങ്ങളില്‍ പലതും തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന സൗദി പൌരന്മാരോട് മാസത്തിന്‍റെ അവസാനം വന്ന് നിഷ്കര്‍ഷിച്ചിരിക്കുന്ന ശമ്പളം വാങ്ങി പൊയ്ക്കോളൂ എന്ന് പറയണ്ട അവസ്ഥയില്‍ ആണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. അതായത്‌ നിങ്ങള്‍ ജോലി ചെയ്യേണ്ടതില്ല, പക്ഷെ ശമ്പളം വാങ്ങിക്കോളൂ എന്ന് ചുരുക്കം. ഇന്ന് അത്തരത്തില്‍ ശമ്പളം പറ്റുന്ന ലക്ഷ കണക്കിന് സൌദികള്‍ ഉണ്ട് എന്നതാണ് വിചിത്രമായ അവസ്ഥ. സൌദികള്‍ ജോലി ചെയ്യുന്നതിനേക്കാള്‍ സ്ഥാപനത്തിന് നന്മ അവര്‍ക്ക്‌ അല്പം ശമ്പളം വെറുതെ കൊടുക്കേണ്ടി വന്നാലും ജോലി ചെയ്യാതിരിക്കുന്നതാണ് എന്ന് ചുരുക്കത്തില്‍ വിവക്ഷിക്കാം. ഇത്തരം അവസ്ഥ പൊതുവേ അലസമതികളായ യുവ സൗദി ജനതയെ വീണ്ടും അലസതയിലെക്ക് തള്ളിയിടാനെ ഉതകൂ.

ചുരുക്കത്തില്‍ നിതാഖാത്ത്, ഫ്രീ വിസ വിഷയങ്ങള്‍ നിയമപരമായി ശരി ആണെങ്കിലും ദീര്‍ഘവീക്ഷണം ഇല്ലാതെ പൊടുന്നനവേ അത്തരം നിയമങ്ങള്‍ എടുത്ത്‌ പ്രയോഗിക്കുന്നത് ജനതയെയും, സര്‍ക്കാരിനെയും പിന്നോട്ട് അടിക്കാനെ ഉതകൂ എന്ന് സ്പഷ്ടം. അതിനാല്‍ തന്നെ പ്രായോഗിക തലത്തില്‍ ഇതിന്‍റെ ദോഷവശങ്ങള്‍ വരുമ്പോള്‍ സര്‍ക്കാരിന് പുനരവലോകനം ചെയ്തെ മതിയാകൂ. അല്ലങ്കില്‍ അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യം സാമ്പത്തിക പരമായും, സാമൂഹികപരമായും പിന്നോട്ട് അടിക്കപ്പെട്ടെക്കാം.