. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Tuesday, May 18, 2010

ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 2)

രണ്ടാം അനുഭവം വിവാഹശേഷമാണ്....

വിരുന്നിനു എന്റെ അടുത്ത ഒരു ബന്ധുവീട് സന്ദര്‍ശിച്ചപ്പോള്‍ ഭാര്യക്ക് ഒരാഗ്രഹം പ്രശസ്തയായ മഹത് വ്യക്തി തൊട്ടടുത്തുണ്ട് ഒന്നു കണ്ട് കളയാം എന്ന്. പുതുമണവാട്ടിയുടെ ആഗ്രഹത്തിന് എതിരു പറയാനുള്ള ഒരു സധാരണ മണവാളന്റെ മാനസിക നിലക്കുപരി കേട്ടറിഞ്ഞ സ്ഥലം ഒന്നു കണ്ടറിയണം എന്ന ആഗ്രഹം ഭാര്യയുടെ ആഗ്രഹത്തിന് പച്ചക്കൊടി വീശി. ബന്ധു വീട്ടില്‍ ആഗ്രഹം അറിയിക്കവേ കടുത്ത ഇടത്പക്ഷ ചിന്തകനായ കാരണവരുടെ പുശ്ചം നിറഞ്ഞ മറുപടി..

“ഇവരെയൊക്കെ കാണാന്‍ ആരെങ്കിലും പോവോടേയ്യ്?”

ഭക്തി പരവശനായി ഞാന്‍ സന്നിധി പൂകാന്‍ കൊതിച്ചു നില്‍ക്കുകയാണെന്ന് പാവം തെറ്റിദ്ധരിച്ചതാവാം.....

“അങ്ങനെയൊന്നും ഇല്ല ഇത്രയും പ്രശസ്തമായ ഇടമല്ലേ? എനിക്കൊന്നു കാണാന്‍ ആഗ്രഹം....” പിന്നെ ഞാന്‍ എതിര്‍ത്തു കൊണ്ട് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ കാരണവര്‍ക്ക് കാര്യം മനസിലായി. എങ്കിലും പോകുന്നതിനു മുന്‍പ് എന്നെ ഒന്നുപദേശിക്കാന്‍ അദ്ധേഹം മറന്നില്ല.

“ നീ ഈ പറഞ്ഞതൊന്നും അവിടെ ചെന്നു പറയരുത്.... ആരെങ്കിലു കേട്ടാല്‍ പിന്നെ ഞങ്ങള്‍ കായല്‍ മുങ്ങിതപ്പാന്‍ നടക്കണം . നിന്റെ ശവം അന്വേഷിച്ച്!!!”

ആ മുന്നറിയിപ്പ് എന്നെക്കാള്‍ ഏറെ പേടിപ്പിച്ചത് എന്റെ ഭാര്യയെയാണ്. എന്റെ സ്വഭാവത്തില്‍ നല്ല വിശ്വാസമുള്ളതുകൊണ്ടും,അവളുടെ ഭയം കണക്കിലെടുത്തും കാരണവര്‍ തന്റെ കൊച്ചുമകനെ കൂടി ഞങ്ങള്‍ക്കൊപ്പം അയക്കാനുള്ള സന്മനസ് കാട്ടി.

കടത്ത് കടന്ന് ചെന്നെത്തിയത് ഇടുങ്ങിയ ഒരു ഇടവഴിയില്‍. ചെളിയും വെള്ളവും നിറഞ്ഞ ഇടവഴ താണ്ടി പോകുമ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്ന ചോദ്യം ഇതായിരുന്നു. “ ഭക്തര്‍ക്ക് അനുഗ്രഹം നിര്‍ലോഭം ചൊരിയുന്ന ഈ ദൈവത്തിന് എന്തുകൊണ്ട് ഈ വഴിയെങ്കിലും തന്റെ ദിവ്യ ശക്തികൊണ്ട് ശരിയാക്കുക്കൂടാ”

ഇടവഴി നയിച്ചത് വളരെ വിശാലമായ മണി മന്ദിരങ്ങളുടെ ഒരു കോളണിയിലേക്കാണെന്ന് തോന്നി. അതിന്റെ ഒത്ത നടുക്കുള്ള ആശ്രമം എന്നു വിശേഷിപ്പിക്കുന്ന കെട്ടിടത്തെ കണ്ടപ്പോള്‍ മഹാഭാരഠത്തിലും രാമായണത്തിലും ഒക്കെ വിവരിച്ചിരിക്കുന്ന സന്യാസി വര്യന്മാരെയും അവരുടെ ജീവിത രീതിയേയും കുറിച്ച് അറിയാതെ ഓര്‍ത്തു പോയി.

മള്‍ട്ടിസ്റ്റാര്‍ ആശ്രമത്തിനു തൊട്ടടുത്തായ പല നിലകളുള്ള മറ്റു കെട്ടിടങ്ങള്‍. ശിഷ്യര്‍ക്ക് താമസിക്കാനുള്ളവ. തൊട്ടടുത്ത് വളരെ വിശാലമായ ഒരു തൊഴുത്തില്‍ കൊഴുത്തു തടിച്ച ആസ്ത്രേലിയന്‍ ജേഴ്സികള്‍ സെണ്ട്രല്‍ എ സി യുടെ സുഖത്തില്‍. പുറത്ത് പൊരി വെയിലത്ത് ഭക്തിമൂത്ത് ഭ്രാന്തായ ഇരുകാലികള്‍. വിശാലമായ ക്യാന്റീനിലേക്ക് കടന്നാല്‍ പുറത്തു കിട്ടുന്നതിനേക്കാള്‍ പൊള്ളുന്ന വില കൊടുത്ത് ഭക്ഷണം വാങ്ങി കഴിക്കണം. അങ്ങനെ എല്ലാം കൊണ്ടും മേന്മകള്‍ മാത്രം നിറഞ്ഞ പാവപ്പെട്ടവരുടെ അന്നദാതാവിന്റെ അഭിനവ ദൈവസന്നിധി.

മുറ്റം കടന്ന് മൈക്കില്‍ നിന്ന് ഒഴുകി വരുന്ന പ്രഭാഷണത്തിന്റെ പ്രഭാവകേന്ദ്ര ലക്ഷ്യമാക്കി നടന്നു. എന്നെ കടന്നു പോകുന്ന ശിഷ്യഗണങ്ങളെ കണ്ടപ്പോള്‍ അത്ഭുതം തോന്നി. പതിനെട്ട് വയസ്സ് തികയാത്ത ചെറിയ പെണ്‍കുട്ടികള്‍ ആയിരുന്നു ഏറെയും. വെള്ള വസ്ത്രവും, രുദ്രാക്ഷമാലയും, നെറ്റിയിലെ വെണ്ണീ‍റിനേക്കാളും എന്റെ കണ്ണുകള്‍ ഉടക്കിയത് ആ പെണ്‍കുട്ടികളുടെ ജീവസ്സു വറ്റിയ കണ്ണുകളിലും, വിളറി വിളര്‍ത്ത ശരീരത്തിലും ആയിരുന്നു. ആരോ ചലിപ്പിക്കുന്ന മരപ്പാവകള്‍ പോലെ ആശ്രമത്തിന്റെ പരിസരങ്ങളില്‍ അവര്‍ ഇങ്ങനെ ചുറ്റിക്കറങ്ങുന്നു. എന്തിനെന്നറിയാതെ.

വിശാലമായ ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍, വിവിധ ദേശക്കാര്‍, ഒരു ഭാഗത്തി വിദേശ് ഭക്തരുടെ ഒരു വലിയ നിര. വേദിയില്‍ മുന്‍പ് കണ്ട ഗണത്തില്‍ പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ നിലക്കാത്ത പ്രസംഗ മാമാങ്കം. ഒരു വേള ശ്രദ്ധിച്ചപ്പോള്‍ ആശ്രമ മുതലാളിയിലെ ദിവ്യത്വത്തത്തേയും, അത്ഭുതങ്ങളേയും വാഴ്ത്തി പാടുകയാണ് ആ പെണ്‍കുട്ടി. ഒരു ടേപ്പ്‌റിക്കാര്‍ഡറില്‍ നിന്നു വരുന്നതു പോലെ!.. നാളെയും ഇതേ പ്രഭാഷണമം ഒരുപക്ഷെ കേള്‍ക്കാനായേക്കും എന്നു മനസ്സില്‍ പറഞ്ഞു.

കലിയുഗ ദൈവമായും, അവതാരങ്ങളിലെ അടുത്ത തലമുറ ദൈവമായും വിശേഷിപ്പിക്കപ്പെടുന്നു. ശ്രീകൃഷ്ണന്റേയും, യേശുദേവന്റേയും, മുഹമ്മദ് നബിയുടേയും, ശ്രീ നാരായണ ഗുരുവിന്റേയും ഗണത്തിലെ മറ്റൊരു യുഗ പുരുഷന്‍/വനിതയായി വാഴ്ത്തപ്പെടുന്നു. രസകരമായ ആ പ്രസംഗം കേട്ടു നില്‍ക്കെ പൊടുന്നനവെ ഭക്തജനങ്ങള്‍ എഴുന്നേല്‍ക്കുകയും, പിന്നീട് എല്ലാവ്രും സാഷ്ടാംഗ പ്രണാമത്തിലേക്ക് വീഴുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ പരിസരത്തിലേക്ക് ഒന്നു കണ്ണോടിച്ചു. കാന്റിനില്‍ ഉള്ളിലും, മുറ്റത്തെ ചുട്ടുപൊള്ളുന്ന മണലില്‍ വരെ സ്രാഷ്ടാംഗ പ്രണാമകാരികള്‍ എല്ലാം മറന്നു വീണിരിക്കുന്നു.

എന്റെ ഭാര്യ എന്നെ ചെറുതായൊന്നു മുട്ടി. അവളുടെ കണ്ണുകളില്‍ ഭയം കാണാമായ്യിരുന്നു. അവിടെ സ്രാഷ്ടാംഗ പ്രണാമം ചെയ്യാതെ നില്‍ക്കുന്നത് ഞങ്ങള്‍ മൂന്നു പേരെ ഉള്ളു എന്ന് ഞാന്‍ ശ്രദ്ധിച്ചില്ലെങ്കിലും അവള്‍ ശ്രദ്ധിച്ചിരിക്കുന്നു. കയ്യും കെട്ടി നില്‍ക്കുന്ന എന്നെ നോക്കി കൂടെ വന്ന പയ്യന്‍ പറഞ്ഞു “ചേട്ടാ കിടന്നോ” അതും പറഞ്ഞ് അവനും വീണു. ഇപ്പോള്‍ ഞാനും, ഭാര്യയും മാത്രം. കല്യാണം കഴിഞ്ഞ ആദ്യ നാളുകള്‍ ആയതിനാല്‍ ഭാര്യക്ക് എന്റെ പ്രതികരണം എന്നങ്ങനെ എന്ന് ഒരു പേടി ഉണ്ടായിരുന്നിരിക്കാം. ഞാനും ഭാര്യയും മാത്രം അവിടെ അവശേഷിച്ചു.

ദൈവം വേദിയിലെത്തി. എഴുനേല്‍റ്റ് നിന്ന് അനുഗ്രഹിച്ചു. പക്ഷെ എഴുനേല്‍റ്റവരില്‍ ഏറിയ പങ്കും അത്ഭുതത്തോടെ ദൈവത്തെ നോക്കുന്നതിനു മുന്‍പ് എന്നെയും ഭാര്യയേയും ആണ് നോക്കിയത്. ഞങ്ങള്‍ അവിടെ നിന്ന് പോരും വരെ അത് തുടര്‍ന്നു. സംശയ ദ്രീഷ്ടിയോടെയുള്ള നൂറുകണക്കിന് നോട്ടങ്ങള്‍ കൊണ്ട് ചൂളിയപ്പോള്‍ അവിടെ നിന്ന് തിരികെ പോരാനായി എന്റെ ഭാര്യ എന്നെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു.

ഇതിനിടയില്‍ ഒരാല്‍ വന്ന് എന്നോട് അന്വേഷിക്കുകയും ചെയ്തു എന്താണ് സ്രാഷ്ടാംഗ പ്രണാമം നടത്താതിരുന്നത് എന്ന്!. പോരുമ്പോള്‍ കാരണവരും, പിന്നെ കൂടെ വന്ന പയ്യനും ഓര്‍മ്മിപ്പിച്ച കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍ “നടുവിനു വേദന“ എന്ന ഒരു കള്ളവും പറഞ്ഞു ആശ്രമവും, ഭക്തരേയും, അവിടെ നിന്നു വരുന്ന അഭിനവ ദൈവത്തെ പ്രകീര്‍ത്തിച്ചുള്ള ഭജനാ ഗാനവും പിന്നിലാക്കി ഞങ്ങള്‍ നടന്നു.

പോരുമ്പോള്‍ എന്റെ മനസ്സില്‍ ബാബാ ആംതേയും അതു പോലെയുള്ള നൂറുകണക്കിന് ദൈവത്തിന്റെ പ്രതി പുരുഷന്മാരും ആയിരുന്നു മനസ്സു നിറയെ. കുഷ്ടരോഗം എന്ന മാരകവും, ഭീഭത്സവും, മറ്റുള്ളവരില്‍ അറപ്പും ഉളവാക്കുന്ന രോഗികള്‍ക്കൊപ്പം ജീവിച്ച് ഒടുവില്‍ കുഷ്ടരോഗിയായി മരിക്കേണ്ടി വന്ന ബാബാ ആംതേ. ആംതേയെ പോലെയുള്ള മഹാരധന്മാരുടെ ഏതു ഭാഗത്ത് പ്രതിഷ്ടിക്കാന്‍ കഴിയും ഇത്തരം അഭിനവ ദൈവങ്ങളെ.

ഭരണവും, ഭരണകൂടവും, ഭരണകര്‍ത്താക്കളും കൊടി പിടിച്ച് ഈ കൂട്ടരെ അവര്‍ പോലും അര്‍ഹിക്കാത്ത സ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നു. ഭാരതത്തിന്റെ യശസ്സ് ലോകം മുഴുവന്‍ എത്തിച്ച മഹാനായ ശാസ്ത്രകാരന്‍/ ലോകം കണ്ട മഹാനായ ഒരു ഭരണ കര്‍ത്താവ് ഡോക്ടര്‍ അബ്ദുള്‍കലാം പോലും ഭാരതത്തിന്റെ സ്വന്തം മണ്ണില്‍ സുരക്ഷയുടെ പേരില്‍ തുണിയുരിയപ്പെടുമ്പോള്‍ ലോകത്തിന്റെ എല്ലാ കോണിലുമുള്ള വിമാനത്താവളങ്ങളില്‍ ഒരു സുരക്ഷാ പരിശോധനയും ഇല്ലാതെ ഈ കൂട്ടര്‍ നിര്‍ബാധം പുറത്തു കടക്കുന്നു.

നൂറ്റി ഇരുപത് കോടി ജനങ്ങളില്‍ ഭൂരിഭാഗം പട്ടിണിപ്പാവങ്ങള്‍ ആയുള്ള നമ്മുടെ ഭാരതത്തിലെ പഷ്ണി മാറ്റാന്‍ ശ്രമിക്കാത്ത ഈ കൂട്ടര്‍ എന്തു സാമൂഹ്യ പരിഷ്കരണം നടത്താനാണ് വിദേശ യാത്രകള്‍ നടത്തുന്നതെന്ന് ഈയുള്ളവന്‍ പേര്‍ത്തും പേര്‍ത്തും ചിന്തിച്ചിട്ട് മനസ്സിലാകുന്നില്ല. വിദേശയാത്രയില്‍ ദൈവത്തെ കെട്ടി പിടിച്ച് കരയുന്നവരുടെ ദൃശ്യങ്ങള്‍ ടെലിവിഷനിലെ പ്രധാന ഷോ ആകുമ്പോള്‍ പാവം ജനം മൂക്കും കുത്തി വിഴുന്നതില്‍ എന്തല്‍ഭുതം.

സ്വന്തം പേരിട്ട് നാടു നീളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അവിടെ ഒരു അഡ്മിഷന്‍ നേടി എടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ മാത്രം മതിയാവില്ല. ഭരണ തലത്തില്‍ നിന്നു വേണ്ടപ്പെട്ടവരുടെ തലോടലും ഒപ്പം ഇല്ലെങ്കില്‍ സ്ഥപനത്തിന്റെ ഗേറ്റിലെന്നല്ല ഏഴയലത്തു കടക്കാന്‍ കഴിയില്ല. ഭക്തി മൂത്ത് ആശ്രമത്തിന്റെ വാതിലില്‍ കിടക്കുന്ന സാധാരണക്കാരന്‍ സ്വന്തം കുഞ്ഞിന് ഒരു അഡ്മിഷനു ചെന്നാല്‍ കഴുത്തിനു പിടിച്ച് പുറത്തു തള്ളുമെന്നു ചുരുക്കം!

ഇനി ആതുരസേവനം എന്ന നിലയില്‍ മറ്റൊരു വിഭാഗം ഇത്തരം അഭിനവദൈവങ്ങളുടെ പേരിലുണ്ട്. എന്തെങ്കിലും അസുഖമായി അവിടെ ചെന്നാല്‍ ആദ്യം നമ്മുക്ക് കിട്ടുക ഒരു പ്രവേശന ഫോം ആയിരിക്കും. ചെല്ലുന്നവന്റെ മതം, ജാതി?, വരുമാനം?, ജോലി ചെയ്യുന്നുണ്ടോ? ജോലി ചെയ്യുന്നത് ഗള്‍ഫിലാണോ, അതോ നാട്ടിലോ? അങ്ങനെ നൂരു നൂറു ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയാലെ ദൈവത്തിന്റെ പേരെഴുതിയ പ്രവേശന കാര്‍ഡ് കിട്ടൂ. പിന്നെ പൂരിപ്പിച്ച ഫോറത്തിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തിയാണ് അവസാന ചീട്ടു കീറുന്നത്. മതത്തിനേയും, ജാതിയേയും വരുമാനത്തിനേയും വരെ സ്വാധീനിക്കും പ്രസ്തുത ചീട്ട്!

ശതകോടികളില്‍ നിന്ന് ആയിരങ്ങള്‍ മുടക്കി ഇന്നു കെട്ടിയാല്‍ നാളെ ഇടിഞ്ഞു വീഴുന്ന വീടുകളോ, അല്ലെങ്കില്‍ അതില്‍ നിന്നു ഒരംശം മുടക്കി ആതുരാലയങ്ങളില്‍ വരുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് തിശ്ചമായ ചികിത്സാ സഹായം ചെയ്യുകയ്യൊ ചെയ്തിട്ട് അത് മാധ്യമങ്ങളിലൂടെ കൊട്ടിപ്പാടി താന്‍ ഏതോ മഹാന്‍/മഹതി ആണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇത്തരക്കരെ എന്തിനാണ് നാം പൂജിക്കുന്നത്. ഇവരാണോ യദാര്‍ത്ഥത്തില്‍ പൂജിക്കപ്പെടേണ്ടവര്‍.

സ്വന്തം വീടുകളില്‍ പ്രായമായ അച്ച്ചനും അമ്മയും ഒരു നേരത്തെ മരുന്നിനായി അല്ലെങ്കില്‍ ഭാക്ഷണത്തിനായി അയല്‍ വീട്ടുകളില്‍ ഇരക്കാന്‍ വിട്ടിട്ട് ഇത്തരം അഭിനവ ദൈവങ്ങളെ തേടി പോകുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. ഈ കൂട്ടര്‍ നിങ്ങളെ നാശത്തിലേക്ക് നയിക്കാന്‍ പിറവി എടുത്തവര്‍ ആണ്. ദൈവ വഴിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം സ്വന്തം മാതാപിതാക്കളെ അവരുടെ അവശകാലത്ത് സംരക്ഷിക്കാന്‍ ശ്രമിക്കൂ. നാടു നീളെ സാമൂഹ്യ പ്രവര്‍ത്തനം നടത്തി ദൈവത്തിന്റെ കോര്‍ട്ടിലെ നല്ല പുത്രന്‍ ആവാന്‍ കഴിയില്ല എന്ന സത്യവും നിങ്ങള്‍ ഓര്‍ക്കുമെങ്കില്‍ നന്ന്.

നാടു നീളെ നിരങ്ങി പാവങ്ങളെ പറ്റിച്ച് ഈ കൂട്ടര്‍ സംഘടിപ്പിക്കുന്ന വരുമാനം ബന്ധുക്കളുടെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് അതിലേക്കാണ് ഒഴുകുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. വിശ്വസിച്ചെ മതിയാവൂ... ഇനിയെങ്കിലും ഇവരെ നിങ്ങള്‍ തിരിച്ചറിയുമോ?

(തുടരും)

Saturday, May 15, 2010

ദൈവങ്ങളുടെ നടയിലൂടെ ഒരു യാത്ര (ഭാഗം 1)

ഇരിക്കൂ.... മഹാനുഭാവന്‍ എന്താണ് അങ്ങയുടെ പ്രശ്നം?

അന്നു വരെ പുരാണ ബാലെകളില്‍ മാത്രം കേട്ടു ശീലിച്ചിട്ടുള്ള നെടുനീളന്‍ അതിസംബോധന കേട്ട് സ്തബ്ദനായിരിക്കുന്ന ആഗതനെ നോക്കി അതിഥേയന്‍ ആദ്യ ചോദ്യത്തിനു മറുപടി അവഗണിച്ച് അല്‍പ്പ നേരം ധ്യാനനിരതനായി.

മനസ്സിലായി. വീട്ടില്‍ അല്‍പ്പം കലഹമുണ്ടല്ലെ?

ഉം...അതെ.

സാമ്പത്തിക പരമായി അല്‍പ്പം ബുദ്ധിമുട്ടിലാണല്ലെ?

ആഗതന്‍ അല്‍ഭുതപരവശനായി ചുറ്റും നോക്കി.

അതിഥേയന്‍റെ മുഖത്ത് മന്ദഹാസം.

അത്താഴ പഷ്ണിക്കാരെ തന്‍റെ വലയില്‍ ഒതുക്കാന്‍ ഇത്രയും മതി എന്ന് അയാള്‍ക്കറിയാം.

ഒരു സധാരണ ദൈവവിശ്വാസിക്ക് എന്നും എവിടെയും നേരിടേണ്ട പ്രശ്നങ്ങള്‍ ആണിതൊക്കെ.

പക്ഷെ ആഗതന്‍റെ അറിവുകേടിനുമേല്‍ അതിഥേയന്‍റെ ആധിപത്യം അവിടെ ആരംഭിക്കുകയാണ്.

കണ്ണും അടച്ച് ഒരു പ്രതിവിധി നിര്‍ദ്ദേശിക്കുമ്പോള്‍ അതിഥേയന്‍റെ മനസ്സില്‍ കിലുക്കത്തില്‍ ജഗതി പറയുന്ന ഡയലോഗായിരിക്കാം.

“കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി”

പക്ഷെ രണ്ടുപേരുടെയും ഭാഗ്യത്തിന് പ്രതിവിധി ഫലവത്തായാല്‍ പിന്നെ കരിയര്‍ ഗ്രാഫ് ഉയരുന്നത് സന്യാസിവര്യന്‍റെയും.

അവിടെയും നഷ്ടം പാവപ്പെട്ട സാധാരണക്കാരനു തന്നെ.

ഒറ്റനമ്പര്‍ ലോട്ടറി കടക്കു മുന്നില്‍ ദിവസവും ഭാഗ്യപരീക്ഷണത്തിന് അന്നന്നത്തെ വരുമാനം അടിയറവു വയ്ക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ ഈയുള്ളവന്‍ അന്യസംസ്ഥാനങ്ങളില്‍ കണ്ടിട്ടുണ്ട്.

ഇവിടെ പക്ഷെ ഒരിക്കല്‍ പ്രതിവിധി ഫലവത്തായാല്‍ സന്യാസി ശ്രേഷ്ടന്‍റെ പാദാരവിന്ദങ്ങളില്‍ ആണെന്നു മാത്രം.

ഇനി അഥവാ പ്രതിവിധി ഫലവത്തായില്ലങ്കില്‍ പാവപ്പെട്ടവന്‍ ആരൊടും പറയാതെ തന്‍റെ വിധി എന്നു സമാധാനിച്ച് ഒതുങ്ങികൂടുകയും വീണ്ടും അടുത്ത ഭാ‍ഗ്യപരീക്ഷണത്തിനു മറ്റൊരാളെ സമീപിക്കുകയും ചെയ്യുന്നു.


ഇതാണ് ഇന്നിന്‍റെ പുതിയ ദൈവമുഖം.

അവതാരങ്ങള്‍ ഇവിടെ ജനനം കൊള്ളുന്നു.

അലക്കി തേച്ച കാവി വേഷവും, നീട്ടി വളര്‍ത്തിയ മുടിയും, താടിയും, നീണ്ട ഗോപിക്കുറിയും, അല്‍പ്പം തൊലിക്കട്ടിയും അതിലേറെ വാക്ചാരുതിക്കും, പിന്നെ കരുണ ലവലേശം തീണ്ടാത്ത മൂന്നാമതൊരാളെ കുഴിയിലാക്കാന്‍ കെല്‍പ്പുള്ള ഒരു മനസ്സും കൈമുതലായുള്ള ഒരുവനു അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കാന്‍ കഴിയുന്ന സ്വര്‍ഗ്ഗീയ സിംഹാസനം.

ആള്‍ദൈവ സത്വവാന്മാര്‍ ഇവിടെ ഇങ്ങനെ പിറവി കൊള്ളുന്നു. ഉണ്മ എന്ന വാക്കിന് അവിടെ മറുപുറവും ദ്വയാര്‍ത്ഥവും കല്‍പ്പിക്കപ്പെടുന്നു.

ഇന്ന് സാധാരണ ജനം വലയുകയും, വഞ്ചിക്കപ്പെടുകയും ചെയ്യുന്നത് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇത്തരം അഭിനവ ഋഷീശരന്മാരുടെ സമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍കൊണ്ടു മാത്രമാണ്.

ഗൂണ്ടായിസം അടിച്ചമര്‍ത്താന്‍ നിയമങ്ങളും നിയമാവലികലും ചമക്കപ്പെടുമ്പോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സധാരണ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക ഗൂണ്ടായിസമായ ആള്‍ദൈവ സിദ്ധാന്തത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഭരണകൂടങ്ങള്‍ക്കോ, അതിന്‍റെ തലപ്പത്തിരിക്കുന്ന നപുംസകങ്ങള്‍ക്കോ സാധിക്കുന്നില്ല എന്നതും വളരെ പരിതാപകരമായ അവസ്ഥ തന്നെയാണ്.

ഇനി ഈയുള്ളവന്‍റെ ചില ആള്‍ദൈവ അനുഭവങ്ങള്‍ വിവരിക്കട്ടെ.

എനിക്ക് പത്തു പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്‍റെ അമ്മ എന്നേയും കൂട്ടി ചെങ്ങന്നൂരിനും മാവേലിക്കരക്കും ഇടയിലുള്ള കൊച്ചാലുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അമ്മ മഹാമായയുടെ അടുത്ത് പോകാറുണ്ടായിരുന്നു. എപ്പോഴൊക്കെ അവിടം സന്ദര്‍ശിച്ചാലും ഭക്ത ജനങ്ങളുടെ തിരക്കു കാരണം മണിക്കൂറുകള്‍ നിന്നാലെ അമ്മയുടെ ദര്‍ശനം ഉണ്ടാവാറുണ്ടായിരുന്നുള്ളൂ. ക്ഷേത്ര തുല്യമായ ഒരു കെട്ടിടത്തിനുള്ളില്‍ സധാരണയായി ഓരോ പത്തു മിനിറ്റിലും അമ്മക്ക് ദീപാരാധനയുണ്ടാവൂം. തിക്കിലും തിരക്കിലും പരുക്കു പറ്റുന്നവരും കുറവല്ല. മുരുകസേവ കയറിയാല്‍ അമ്മ ഉറഞ്ഞു തുള്ളും. അമ്മയുടെ ഈ സേവ കണ്ടാല്‍ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും തീരും എന്നാണ് വിശ്വാസം. കഷ്ടിച്ച് ഇരുപത്തിരണ്ട് വയസ്സ് കടന്നിട്ടില്ലാത്ത അമ്മ ഒരു ദിവസം പൂജിക്കുന്നവനോടൊപ്പം ഒളിച്ചോടി. കൃസ്ത്യന്‍ മതവിശ്വാസിയായ അമ്മയെ മുരുകന്‍ ബാധിച്ചപ്പോള്‍ തന്നെ പള്ളിയും പട്ടക്കാരും കൈവിട്ടിരുന്നു. അമ്മ പൂജാരിയോടൊപ്പം അന്നുവരെയുള്ള സമ്പാദ്യവുമായി ഒളിച്ചോടിയതറിയാതെ എന്‍റെ അമ്മ അടുത്ത മാസവും എന്നെയും കൂട്ടി ആശ്രമത്തിലെത്തി. ഗാനമേളക്കു ശേഷം ആളൊഴിഞ്ഞ അമ്പലമുറ്റം പോലെ അനാഥമായി കിടക്കുന്ന അശ്രമമുറ്റം കണ്ട് മനസ്സ് വിങ്ങി എന്‍റെ അമ്മ അടുത്തുള്ള അഭിനവദേവിയുടെ ബഹുനില കെട്ടിടത്തിനു മുന്നില്‍ എത്തി. കാര്യം തിരക്കുന്നതിനു മുന്‍പേ ഗ്രഹനാഥന്‍റെ സ്വാഗതം വന്നു... “ കടന്നു വന്നാട്ടെ, അമ്മ പോയാലെന്താ അമ്മയുടെ അനുജന്‍ ഇവിടെ ഉണ്ടല്ലോ... മുരുകന്‍ ഇപ്പോള്‍ അവനിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു”

ഗ്രഹനാഥനന്‍റെ അവതരണ പ്രസംഗം കഴിഞ്ഞതും കഷ്ടിച്ച് പതിനാറു വയസ്സ് തികയാത്ത മീശമുളക്കാത്ത പയ്യന്‍ തന്‍റെ മുരുക സേവ വെളിപ്പെടുത്താന്‍ ഉതകും വിധം ചരലു നിറഞ്ഞ മുറ്റം ഇളക്കി മറിച്ച് തുള്ളല്‍ തുടങ്ങി. ഭക്തര്‍ക്ക് അമ്മയായാലെന്ത്, അച്ഛനായാലെന്ത്? ... എന്‍റെ അമ്മ ഭക്തപരവശയായി, കണ്ണുകള്‍ കൂപ്പി... അവിടെ നിന്ന് പോരുമ്പോള്‍ ആ പ്രായത്തിലും എന്‍റെ അമ്മക്ക് ഒരു ചെറു താക്കീത് കൊടുക്കേണ്ടി വന്നു... “ഇനി മേലില്‍ എന്നെ വിളിച്ചേക്കരുത് ഇവിടെ വരാന്‍” എന്ന്... അതിനു ഫലം ഉണ്ടായി എന്നു തന്നെ പറയാം. പിന്നീട് ഒരിക്കലും എന്‍റെ അമ്മ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല!

(തുടരും)